ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നറിയാനുള്ള കാത്തിരിപ്പു നീളുന്നു. കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്നലെ കർണാടകയിലേക്കു പോയതോടെ ഹൈക്കമാൻഡിന്റെ പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്നതിനു തീർച്ചയില്ല. ബുധനാഴ്ചയ്ക്കു മുന്പായി പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് എഐസിസി നേതാക്കൾ കരുതുന്നു.
ചെന്നൈയിൽ മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും ഇന്നലെ മറ്റു നേതാക്കളുമായി വിശദ ചർച്ച നടത്തിയതായി സൂചനയില്ല. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഒന്നിലേറെ തവണ ആശയവിനിമയം നടത്തിയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സമവായം കണ്ടെത്തുന്നതിലും ഖാർഗെയും രാഹുലും കൂടിയാലോചന തുടരും.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള സമവായ ഫോർമുല തയാറാക്കിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച മൂന്നു മണിക്കൂർ ചർച്ചയിൽ മൂന്നു നേതാക്കളുടെയും വാദമുഖങ്ങൾ രാഹുലും ഖാർഗെയും വിശദമായി കേട്ടു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ ദീപാ ദാസ് മുൻഷി, കേരളത്തിലെത്തി എംഎൽഎമാർ അടക്കമുള്ളവരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം തേടിയ കേന്ദ്രനിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുമായും ചർച്ച നടത്തി.
തെരുവിലും സാമൂഹ്യമാധ്യമങ്ങളിലും ചേരിതിരിഞ്ഞു നടത്തിയ പ്രചാരണം നേതാക്കൾ തടയാതിരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അനിഷ്ടം അറിയിച്ചു.
എഐസിസിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഫ്ളക്സുകളും ബോർഡുകളും ശനിയാഴ്ച രാത്രിയോടെ നീക്കിയത്. ശനിയാഴ്ചയും ഇന്നലെയും നടത്താനിരുന്ന പ്രകടനങ്ങളും ഉപേക്ഷിച്ചു. എഐസിസിയുടെ നിർദേശം പൂർണമായി പാലിച്ചതിനുശേഷം നേതാവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ തീരുമാനിച്ചതിനാലാണു ശനിയാഴ്ചത്തെ ചർച്ചയിൽ മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കാതിരുന്നത്.
ടീം യുഡിഎഫ് ആയാണു വോട്ടു തേടിയതെന്നും ഒരു നേതാവിനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നില്ലെന്നും ഖാർഗെയും രാഹുലും മൂവരോടും ചൂണ്ടിക്കാട്ടിയെന്നാണ് ഉന്നത കേന്ദ്രങ്ങൾ നൽകിയ സൂചന.
പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരേയാണു ജനം മുഖ്യമായി വോട്ടു ചെയ്തത്. മൂവരിൽ ഏതെങ്കിലുമൊരു നേതാവിനെ മാത്രം കണ്ടല്ലെന്നും ഹൈക്കമാൻഡ് കേരള നേതാക്കളോടു പറഞ്ഞതായും പറയുന്നു. മൂന്നു നേതാക്കളുടെയും അർഹതയിൽ പാർട്ടിക്ക് അഭിപ്രായവ്യത്യാസമില്ല.
കോണ്ഗ്രസിന്റെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായത്തിനു മുൻതൂക്കം നൽകുന്ന കീഴ്വഴക്കമുണ്ടെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
പാർട്ടിയിലെ സംഭാവനകൾ, സീനിയോറിറ്റി, പദവികൾ, ഭരണപരിചയം, ഘടകകക്ഷികളെയും പാർട്ടിക്കാരെയും മറ്റുള്ളവരെയും ചേർത്തു കൊണ്ടുപോകാനുള്ള മികവ് അടക്കം മറ്റു പലതും ഹൈക്കമാൻഡ് പരിഗണിച്ചേക്കും. കേന്ദ്ര നിരീക്ഷകരുടെ റിപ്പോർട്ടിലെ ഉള്ളടക്കം പാടെ തള്ളാനാകില്ല. എന്നാൽ, കേരളത്തിലെ പൊതുബോധം സതീശന് അനുകൂലമാണെന്നതാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ജനങ്ങളുടെ അഭിപ്രായത്തെ പൂർണമായി ഹൈക്കമാൻഡിനു തള്ളാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.